മുന്നൂറോളം കൊല്ലംമുമ്പ് കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയ കലാരൂപമാണ് ഓട്ടൻതുള്ളൽ. സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടൻതുള്ളൽ അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച പാട്ടുകൾ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻതുള്ളലിൽ. ലളിതമായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്.ചാക്യാർ കൂത്തിനു പകരമായി ആണ് ഓട്ടൻതുള്ളൽ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചത്. അന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയ്ക്കും മുൻവിധികൾക്കും എതിരായ ഒരു പ്രതിഷേധമായിരുന്നു ഓട്ടൻതുള്ളൽ. നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ ഒരു കലാകാരൻ ഒറ്റയ്ക്ക് തുള്ളൽ പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നു.
വേഷക്രമം
ഓട്ടൻ തുള്ളലിലെ വേഷക്രമത്തിന് കഥകളിയുടേതിനോട് സാമ്യമുണ്ട് എന്നു പറയാം. കിരീടം ,ശരീരത്തിനെയും വയറിനെയും മറയ്ക്കുന്ന മാർമാലയും കഴുത്താരവും കൈയ്യിൽ തോൾക്കൂട്ടം,പരത്തിക്കാമണിയും അരയിൽ ‘അമ്പലപുഴ കോണകം’ എന്നറിയപ്പെടുന്ന തുണിനാടകൾ കൊണ്ടുണ്ടാക്കിയ പാവാടയും കരമുണ്ടും കാലിൽ ചിലങ്കകൾ എന്നിവയാണ് ഓട്ടൻതുള്ളലിലെ വേഷം.
വാദ്യങ്ങൾ
ആദ്യകാലങ്ങളിൽ കുഴിതാളവും തൊപ്പിമദ്ദളവുമാണ് ഉപയോഗിച്ചു വന്നിരുന്നത് പിൽക്കാലത്തെ പരിഷ്കൃതഫലമായി സംഗീതത്തിലും വാദ്യങ്ങളിലും മാറ്റമുണ്ടായി. ശ്രുതിക്കായി ഹാർമോണിയവും, തൊപ്പിമദ്ദളത്തിനു പകരമായി മൃദംഗവും ഉപയോഗിച്ചു വരുന്നു. മേളക്കൊഴുപ്പിനായി ഇടക്കയും ഉപയോഗിക്കുന്നുണ്ട്.
സംഗീതം
രംഗാവതരണത്തിൽ സംഗീതത്തിന് ഏറെപ്രാധാന്യമുള്ള തുള്ളലിൽ നിരവധി രാഗങ്ങളും മേൽപറഞ്ഞ താളങ്ങളും ഉപയോഗിക്കുന്നു. പ്രധാനമായും അഠാണ, നീലാംബരി, ബിലഹരി, ദ്വിജാവന്തി, ഭൂപാളം, ഇന്ദിശ, കാനക്കുറുഞ്ഞി, നാട്ടക്കുറുഞ്ഞി, പുറനീര്, ആനന്ദഭൈരവി, ബേഗഡ എന്നിവയാണ് ഉപയോഗിക്കുന്ന രാഗങ്ങൾ. നർത്തകനും രണ്ട് പിൻപാട്ടുകാരും ഉൾപ്പെടുന്ന തുള്ളലിൽ മദ്ദളം ഉപയോഗിക്കുന്നത് പൊന്നാനിയും കൈമണി(കുഴിത്താളം) ഉപയോഗിക്കുന്നത് ശിങ്കിടിയുമാണ്. നർത്തകൻ പാടുന്ന തുള്ളൽപാട്ടുകൾ ശിങ്കിടി ഏറ്റുപാടിയാണ് തുള്ളൽ അവതരിപ്പിക്കുന്നത്.
.jpeg)
No comments:
Post a Comment